2017, മാർച്ച് 18, ശനിയാഴ്‌ച

നബിയുടെ കബർ തകർക്കാൻ വന്നവർ

നബി (സ്വ) തിരു ശരീരം ഖബർ  തകർത്ത്  കൊണ്ട് പോകാൻ വന്ന സ്പെയ്ൻ കാരായ  നീചൻമാർ പിടിക്കപ്പെട്ട  ചരത്രം.

വായിക്കാതെ പോകല്ലേ.............

‘‘ആരവിടെ! എത്രയും പെട്ടെന്ന് അവര്‍ രണ്ടുപേരെയും നമുക്ക് മുമ്പില്‍ ഹാജറാക്കൂ! അത്ര വലിയ മഹാന്മാരാണെങ്കില്‍ അവരെ നമുക്കൊന്ന് കാണേണ്ടതുണ്ട്. ഉം! വേഗമാകട്ടെ!”

സുല്‍ത്വാന്റെ ഉത്തരവ് നിമിഷങ്ങള്‍ക്കകം നടപ്പിലാക്കപ്പെട്ടു. അവര്‍ രണ്ടുപേരും തിരുമുമ്പില്‍ ഹാജറാക്കപ്പെട്ടു.

ഒരു നിമിഷം! സുല്‍ത്വാന്‍ അവരെക്കണ്ട് ഞെട്ടി. എന്തൊരത്ഭുതം! ‘‘ഇവരില്‍ നിന്ന് എന്നെ സംരക്ഷിക്കുക” എന്ന് തിരുനബി(സ) തങ്ങള്‍ സ്വപനത്തില്‍ വന്ന് മുന്നറിയിപ്പ് നല്‍കിയ അതേ വ്യക്തികള്‍!

സുല്‍ത്വാന്റെ ഹൃദയം, പടപടാ മിടിക്കാന്‍ തുടങ്ങി.

*****

വലിയ ഭക്ത്യാദരവുകള്‍ നടിച്ച് തന്റെ മുമ്പില്‍ നില്‍ക്കുന്ന ആ രണ്ട് വ്യക്തികളെ സുല്‍ത്വാന്‍ അല്‍പ സമയം ഇമവെട്ടാതെ നോക്കിനിന്നു.

പിന്നീട് ചോദ്യമാരംഭിച്ചു.

‘‘നിങ്ങള്‍ എവിടെനിന്ന് വന്നവരാണ്?”

‘‘ഞങ്ങള്‍ മൊറോക്കോ (സ്പെയിന്‍)ക്കാരാണ്.”

‘‘എന്തിനാണിവിടെ വന്നത്?”

‘‘ഹജ്ജിനുവേണ്ടി വന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഹജ്ജ് കഴിഞ്ഞു. ഇനി സിയാറത്തും ചെയ്ത് മടങ്ങാമെന്ന് കരുതി ഇവിടെയെത്തി. നബി(സ) തങ്ങളുടെ സമീപത്ത് തന്നെ താമസിക്കാനുള്ള ആഗ്രഹം കാരണം അല്‍പകാലം ഇവിടെ താമസിക്കാമെന്ന് വിചാരിക്കുന്നു.”

‘‘സത്യം പറയൂ! അസത്യത്തിന് നിലനില്‍പില്ലെന്നോര്‍ക്കണം!”

‘‘ഞങ്ങള്‍ സത്യം തന്നെയാണ് പറഞ്ഞത്. ഞങ്ങള്‍ ഒരിക്കലും അസത്യം പറഞ്ഞിട്ടില്ല. പറയുകയുമില്ല.”

സുല്‍ത്വാന്‍ പലതവണ പ്രസ്തുത ചോദ്യമാവര്‍ത്തിച്ചപ്പോഴും അവര്‍ ആദ്യത്തെ മറുപടി ആവര്‍ത്തിച്ചതേയുള്ളൂ.

പിന്നീട് സുല്‍ത്വാന്‍ ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

‘‘പറയൂ! ഇവരെവിടെയാണ് താമസിക്കുന്നത്?” മദീനാ നിവാസികള്‍ പറഞ്ഞു. ‘‘തിരുനബി(സ) തങ്ങളുടെ റൗളാശരീഫിന്റെ തൊട്ടടുത്തായി ഒരു സത്രത്തില്‍. ഒരു ധ്യാന കേന്ദ്രമുണ്ടാക്കി അവിടെയാണവര്‍ താമസിക്കുന്നത്.”

സുല്‍ത്വാന്‍ ഉത്തരവിട്ടു. ‘‘ആരവിടെ! ഇവര്‍ രണ്ടുപേരെയും വിലങ്ങ് വെക്കൂ! ഇവരുടെ താമസസ്ഥലം നമുക്കൊന്ന് കാണണം.”

സുല്‍ത്വാന്‍ നാട്ടുകാരോടൊപ്പം അവരുടെ താമസസ്ഥലത്തേക്ക് നീങ്ങി. താമസസ്ഥലവും പരിസരങ്ങളും മുഴുവന്‍ അരിച്ചുപെറുക്കി. പക്ഷെ നിരാശയായിരുന്നു ഫലം.

രണ്ട് ഖുര്‍ആന്‍ പ്രതികളും ഏതാനും കിതാബുകളും ചില നിത്യോപയോഗ വസ്തുക്കളുമല്ലാതെ മറ്റൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല!

സുല്‍ത്വാന്‍ വിഷണ്ണനും ദുഃഖിതനുമായി.

ഇങ്ങിനെയെല്ലാം നടക്കുമ്പോഴും മദീനാവാസികള്‍ അവര്‍ രണ്ടുപേരെയും വല്ലാതെ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.

ചിലര്‍ അവര്‍ക്കായി സുല്‍ത്വാനോട് ശുപാര്‍ശ പറയാന്‍ വരെ തയ്യാറായി.

‘‘സുല്‍ത്വാന്‍! ഇവര്‍ വളരെ നല്ലവരാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുന്നവരാണ്. എന്നും ഇവര്‍ക്ക് നോമ്പായിരിക്കും. ഇടയ്ക്കിടെ റൗളാ ശരീഫ് സിയാറത്ത് ചെയ്യും. എപ്പോഴും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും. ഓരോ ദിവസവും രാത്രി ജന്നത്തുല്‍ ബഖീഇല്‍ പോയി ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചേ തിരിച്ചുവരാറുള്ളൂ. അവരോട് ആരെന്ത് സഹായം ചോദിച്ചാലും അവര്‍ അത് നല്‍കും. ഒരിക്കലും ഇല്ലെന്ന് പറയില്ല. കഴിഞ്ഞ ക്ഷാമ കാലത്ത് ഇവരുടെ ധര്‍മം കാരണം മദീനാവാസികളായ ഞങ്ങളെല്ലാവരും ഇവരെക്കുറിച്ച് സംതൃപ്തരാണ്. അങ്ങനെയുള്ളവരില്‍ നിന്ന് അഹിതമായ യാതൊന്നും ഉണ്ടാവാന്‍ തരമില്ല. അവരെ അങ്ങ് സംശയിക്കുന്നത് വെറുതെയാണ്.”
അഭിപ്രായങ്ങള്‍ പിന്നെയും വന്നുകൊണ്ടിരുന്നു. സുല്‍ത്വാനാവട്ടെ, എല്ലാം ക്ഷമയോടെ കേട്ടുനിന്നതേയുള്ളൂ.

*****

പെട്ടെന്നാണത് സംഭവിച്ചത്. ഏതോ ഒരുള്‍വിളിയുടെ പ്രേരണയാലെന്ന വണ്ണം സുല്‍ത്വാന്‍ അവരുടെ താമസസ്ഥലത്തു കൂടെ അങ്ങുമിങ്ങും ഉലാത്താന്‍ തുടങ്ങി. അതിനിടയിലെപ്പോഴോ സുല്‍ത്വാന്‍ അവിടെ വിരിച്ചിട്ട ‘മുസ്വല്ല’യൊന്ന് പൊക്കിനോക്കി. ഒരു നിമിഷം! സുല്‍ത്വാന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

അതിന്നടിയിലതാ വളരെ രഹസ്യമായി ഒരു തുരങ്കം നിര്‍മിക്കപ്പെട്ടിരിക്കുന്നു. തുരങ്കത്തിന് വായ്ഭാഗത്ത് പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം വലിയൊരു കല്ല് പാകിയിരിക്കുന്നു. സുല്‍ത്വാന്‍ കല്ല് പൊക്കി നോക്കി.

സുബ്ഹാനല്ലാഹ്! മണ്ണ് തുരന്ന് അതിസമര്‍ത്ഥമായി തയ്യാറാക്കിയ തുരങ്കം പൂര്‍ണമായി സുല്‍ത്വാന്റെ ദൃഷ്ടിയില്‍ പെട്ടു. അത് ചെന്നവസാനിക്കുന്നതാവട്ടെ തിരുനബി(സ)യുടെ റൗളാശരീഫിനുള്ളിലും. പവിത്രമായ തിരുഖബ്റിടത്തിനു സമീപം വരെ എത്തിയിരിക്കുന്നു തുരങ്കം…

സുല്‍ത്വാന് സംഗതിയുടെ കിടപ്പ് മനസ്സിലായി.

സുല്‍ത്വാന്‍ മദീനാവാസികളെയെല്ലാം വിളിച്ചുകൂട്ടി സംഭവം കാണിച്ചുകൊടുത്തു. കൂടെ സ്വപ്ന വൃത്താന്തവും പറഞ്ഞു.

ജനങ്ങള്‍ അമ്പരന്നു. പലര്‍ക്കും രോഷം തിളച്ചുപൊങ്ങി.

സുല്‍ത്വാന്‍ രണ്ട് സ്പെയിന്‍കാരെയും അവിടെ ഹാജറാക്കി. ജനാവലി ഇളകിമറിഞ്ഞു. അവരെ ശാന്തരാക്കാന്‍ സുല്‍ത്വാനും മന്ത്രിയും ഏറെ പാടുപെടേണ്ടിവന്നു.

സുല്‍ത്വാന്‍ രണ്ട് സ്പെയിന്‍കാരെയും മാറിമാറി നോക്കി. അവരുടെ തല കുനിഞ്ഞിരുന്നു.

കണ്ണുകളില്‍ നിന്ദ്യത നിഴലിച്ചിരുന്നു.

സുല്‍ത്വാന്‍ അവേരാടാക്രോശിച്ചു.

‘‘വഞ്ചകന്മാരേ! ഇത്തരമൊരു നീചവൃത്തിക്ക് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? എല്ലാം തുറന്ന് പറയൂ. ഞങ്ങളൊന്ന് കേള്‍ക്കട്ടെ!”

അവരൊന്നും മിണ്ടിയില്ല. തല കുനിച്ച് നിന്നതേയുള്ളൂ.

കോപം സിരകളില്‍ ഇരച്ച് കയറിയ സുല്‍ത്വാന്‍ ഉത്തരവിട്ടു. ‘‘ആരവിടെ? ദ്രോഹികളായ ഈ വഞ്ചകന്മാരെ ചാട്ടവാറുകൊണ്ടടിക്കൂ. യാതൊരു ദാക്ഷിണ്യവും വേണ്ട! ഇവര്‍ സത്യം പറയുമോ എന്ന് നാമൊന്ന് പരിശോധിക്കട്ടെ!”

സുല്‍ത്വാന്റെ കല്‍പന കിട്ടേണ്ട താമസം പട്ടാളക്കാര്‍ രണ്ടുപേരെയും പൊതിരെ തല്ലി. രോഷാകുലരായ നാട്ടുകാരില്‍ ചിലരും അതില്‍ പങ്കുചേര്‍ന്നു.

ഒടുവില്‍ അവര്‍ സത്യം പറയാന്‍ നിര്‍ബന്ധിതരായി. വിറയാര്‍ന്ന സ്വരത്തില്‍ അവര്‍ പറഞ്ഞുതുടങ്ങി.
‘‘സുല്‍ത്വാന്‍! ഞങ്ങള്‍ മുസ്‌ലിംകളല്ല. കൃസ്ത്യാനികളാണ്. പാശ്ചാത്യന്‍ നാടുകളിലെ ക്രൈസ്തവരായ രാജാക്കന്മാര്‍ ഞങ്ങളെ ഹാജിമാരുടെ വേഷം കെട്ടിച്ച് ഇങ്ങോട്ടയച്ചതാണ്. ധാരാളം പണവും സമ്പത്തുക്കളും ഞങ്ങളെ ഏല്‍പിച്ചുകൊണ്ടവര്‍ പറഞ്ഞു. ‘ഇത് നിങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ദാനം ചെയ്യുക. അങ്ങനെ അവരുടെ തൃപ്തി സമ്പാദിക്കുക. എങ്ങനെയെങ്കിലും നല്ല ഭക്തന്മാരായി ചമഞ്ഞ് റൗളാ ശരീഫിനടുത്ത് താമസം ഒപ്പിച്ചെടുക്കുക. കൂട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍, ആരോരുമറിയാതെ പരിശുദ്ധ ഖബ്ര്‍ തുരന്ന് നബി(സ)യുടെ തിരുശരീരം ഇങ്ങോട്ടെടുത്ത് കൊണ്ടുവരിക’. ഇതായിരുന്നു അവര്‍ ഞങ്ങളെ ഏല്‍പിച്ച ദൗത്യം. ഇതിനവര്‍ ധാരാളം സമ്പത്തും സ്ഥാനമാനങ്ങളും ഓഫര്‍ ചെയ്തിട്ടുമുണ്ട്. കൃസ്തീയ രാജാക്കന്മാരുടെ വലിയ വലിയ വാഗ്ദാനങ്ങളില്‍ മനം മയങ്ങി ഞങ്ങള്‍ സിയാറത്തിന് എന്ന വ്യാജേന മദീനയിലെത്തി. റൗളാ ശരീഫിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഈ സത്രത്തില്‍ താമസമാക്കി. യാതൊരു സംശയവും മദീനക്കാര്‍ക്ക് തോന്നാതിരിക്കാന്‍ ഞങ്ങള്‍ മുസ്‌ലിം സൂഫികളായി ചമഞ്ഞു. സ്വദഖയെന്ന നിലയില്‍ പണം വാരിവിതറി. ഒരു സംശയത്തിനും പഴുതില്ലാത്ത വിധം നല്ല രൂപത്തില്‍ നാട്ടുകാരോട് പെരുമാറി.”

സുല്‍ത്വാന് കോപം ശതഗുണീഭവിച്ചു. വീണ്ടും സുല്‍ത്വാന്‍ അവര്‍ക്കുനേരെ തിരിഞ്ഞു പുച്ഛത്തോടെയും ദ്യേത്തോടെയും ചോദിച്ചു: ‘‘നീചന്മാരേ! എങ്ങനെയാണ് നിങ്ങള്‍ ഇത്ര സമര്‍ത്ഥമായി ആരുമറിയാതെ തുരങ്കം നിര്‍മിച്ചത്? മണ്ണ് എവിടെയാണ് നിക്ഷേപിച്ചത്? എല്ലാം വ്യക്തമായി പറയൂ! എല്ലാവരും കേള്‍ക്കട്ടെ!”

ഇത് പറയുമ്പോള്‍ സുല്‍ത്വാന്റെ മുഖം ദ്യേംകൊണ്ട് ചുവന്നിരുന്നു.

അവര്‍ പറഞ്ഞു: ‘‘രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞങ്ങള്‍ താമസിക്കുന്ന ഈ സത്രത്തിനുള്ളില്‍ നിന്ന് തുരങ്കം വെട്ടും. എന്നിട്ട് ആരും കാണാതെ മണ്ണ് കയ്യില്‍ കരുതിയ തോല്‍സഞ്ചിയില്‍ നിറക്കും. എന്നിട്ട് രാത്രി, ജന്നത്തുല്‍ ബഖീഅ് ഖബ്ര്‍സ്ഥാനില്‍ സിയാറത്തിന് എന്ന വ്യാജേന ചെന്ന് ആ മണ്ണ് അവിടെയുള്ള പുതിയ ഖബ്റിന്മേല്‍ നിക്ഷേപിക്കും. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രൂപത്തില്‍ നിരവധി ദിവസങ്ങളെടുത്താണ് ആസൂത്രിതമായി ഞങ്ങള്‍ ഈ നിഗൂഢ പദ്ധതി നടപ്പാക്കിയത്. ദിവസങ്ങള്‍ നീണ്ട ശ്രമഫലമായി ഇന്നലെ ഞങ്ങള്‍ വിശുദ്ധ ഖബ്ര്‍ ശരീഫിന്റെ തൊട്ടടുത്തെത്തി.

പെട്ടെന്ന് ആകാശത്ത് നിന്നൊരു ഇടിമുഴക്കമുണ്ടായി. ഒപ്പം മിന്നല്‍പ്പിണരുകളും. ഞങ്ങള്‍ക്ക് മേല്‍ ഭൂമികുലുങ്ങുന്നതായി തോന്നി. പേടിച്ചുപോയ ഞങ്ങള്‍ തല്‍ക്കാലം ജോലി നിര്‍ത്തിവെച്ചു. നാളെ തുടരാമെന്ന് ദൃഢനിശ്ചയം ചെയ്ത് ഞങ്ങള്‍ പോയി വിശ്രമിച്ചു.

ഞങ്ങളുടെ ലക്ഷ്യം അടുത്തുതന്നെ പൂവണിയുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. കിട്ടാന്‍ പോകുന്ന സമ്മാനങ്ങളോര്‍ത്ത് ഞങ്ങളുടെ ഹൃദയം തുടിച്ചു. പക്ഷെ, ഇന്ന് നേരം പുലര്‍ന്നപ്പോഴേക്കും സുല്‍ത്വാനായ അങ്ങ് നാട്ടിലെത്തിയ വാര്‍ത്തയാണ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ഞങ്ങള്‍ പിടിക്കപ്പെടുകയും ചെയ്തു.”

നിര്‍ബന്ധിതരായിട്ടാണെങ്കിലും ആ രണ്ട് ചെറുപ്പക്കാരുടെ സത്യസന്ധമായ വിവരണം കേട്ട് സുല്‍ത്വാന്‍ ഒരു നിമിഷം കരഞ്ഞുപോയി.
‘‘മഹത്തായ ഈയൊരു പുണ്യപ്രവര്‍ത്തിക്ക് സാധുവായ എന്നെയാണല്ലോ റബ്ബേ, നീയും നിന്റെ റസൂലും തെരഞ്ഞെടുത്തത്.” സുല്‍ത്വാന്‍ വിങ്ങിപ്പൊട്ടി…

തുടര്‍ന്ന് അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി, സുജൂദില്‍ വീണു.

വഞ്ചകരായ രണ്ട് സ്പെയിന്‍ കാര്‍ക്കും സുല്‍ത്വാന്‍ വധശിക്ഷ വിധിച്ചു.

താമസംവിനാ ശിക്ഷ പരസ്യമായിത്തന്നെ നടപ്പിലാക്കപ്പെട്ടു. അവരുടെ കബന്ധങ്ങള്‍ മദീനാ തെരുവീഥിയില്‍ അനാഥമായി കിടന്നു. അക്രമികള്‍ക്കും ദ്രോഹികള്‍ക്കും വഞ്ചകര്‍ക്കുമുള്ള മായാത്ത പാഠമുദ്രയായി.

പിന്നീട് സുല്‍ത്വാന്‍ വിശുദ്ധ റൗളാ ശരീഫിന് ചുറ്റും, വെള്ളം കാണുന്നതുവരെ നാല് ഭാഗത്തും കിടുങ്ങു കീറാന്‍ ഉത്തരവിട്ടു. പിന്നീടതില്‍ ഈയം ഉരുക്കിയൊഴിച്ച് കിടങ്ങ് മൂടി. അങ്ങനെ ഇനിയൊരാള്‍ക്കും പരിശുദ്ധ ഖബ്റിന്നടുത്തേക്ക് എത്താന്‍ കഴിയാത്ത വിധത്തില്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ ഈയം കൊണ്ടുള്ള ഭിത്തി നിര്‍മിക്കപ്പെട്ടു.  

ദൗത്യം പൂര്‍ത്തിയാക്കി സന്തോഷത്തോടെ, തിരുനബി(സ)യുടെ സ്വപ്നം വഴിയുള്ള നിര്‍ദേശം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ, സുല്‍ത്വാന്‍ നൂറുദ്ദീന്‍ പിന്നീട് ഈജിപ്തിലേക്ക് തന്നെ മടങ്ങി.

ഹിജ്റ 555ല്‍ നടന്ന ഈ സംഭവം, ജീവിതകാലത്തെന്നപോലെ വഫാത്തിന് ശേഷവും, ‘‘ശത്രുക്കളില്‍ നിന്ന് അല്ലാഹു, നബി(സ) തങ്ങളെ സംരക്ഷിക്കുമെന്ന” ഖുര്‍ആന്‍ വചനത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പുലര്‍ച്ചയായി വിലയിരുത്താം!

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

صلى الله علي محمد صلى الله عليه وسلم

ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....kadappad

🔵 ⓢⓤⓝⓝⓘ ⓜⓔⓓⓘⓐ 🔵

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ